കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രി മന്ത്രി ഫഹദ് അൽ യൂസഫിനെ ഉദ്ധരിച്ചു കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.









