റിയാദിൽ ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട് മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ് അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക് പിഴ ബാധകമാകുമെന്ന് പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷ നടപടികൾക്ക് വിധേയമാകേണ്ടിവരും. ഇവിടെങ്ങളിൽ വെച്ച് പിടിക്കപ്പെടുന്ന ഏതൊരു പൗരനും താമസക്കാരനും സന്ദർശകനും എതിരെ 10,000 റിയാൽ പിഴയുണ്ടാകും. നിയമം ലംഘിക്കുന്നവർ താമസക്കാരാണെങ്കിൽ അവരെ നാടുകടത്തുകയും നിയമപരമായി നിർദ്ദിഷ്‌ട കാലയളവുകൾക്കനുസരിച്ച് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സാമ്പത്തിക പിഴ ഇരട്ടിയാകുമെന്നും പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി.