ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ 7000ത്തിലധികം രേഖകൾ ഡിജിറ്റൈസ് ചെയ്തു. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുമായി (എൻ.എ.ഐ) സഹകരിച്ച് മസ്‌കത്തിലെ ഇന്ത്യൻ എംബസിയാണ് അതുല്യ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്ക് ഒമാനിലെ നാഷണൽ റെക്കോർഡ്‌സ് ആൻഡ് ആർക്കൈവ്‌സ് അതോറിറ്റിയുടെ (എൻ.ആർ.എ.എ) പിന്തുണയും നൽകി. നൂറ്റാണ്ടിലേറെ പഴക്കമുള്ള രേഖകളടക്കമുള്ളവയാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഡിജിറ്റലിലേക്ക് മാറ്റിയത്. തിങ്കളാഴ്ചയോടെ ഇന്ത്യൻ വ്യാപാരി കുടുംബങ്ങളുടെ സ്വകാര്യ ശേഖരത്തിൽനിന്ന് ഇംഗ്ലീഷ്, അറബിക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലുള്ള 7,000-ലധികം രേഖകളാണ് ഡിജിറ്റൈസ് ചെയ്തത്. വ്യക്തിഗത ഡയറികൾ, അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, ടെലിഗ്രാമുകൾ, വ്യാപാര ഇൻവോയ്സുകൾ, പാസ്പോർട്ടുകൾ, കത്തുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും ഡിജിറ്റൈസ് ചെയ്ത രേഖകളിൽ ഉൾപ്പെടുന്നു. ഡിജിറ്റൈസ് ചെയ്ത രേഖകൾ ആർക്കൈവുചെയ്ത് എൻഎഐയുടെ ഡിജിറ്റൽ പോർട്ടലായ ‘അഭിലേഖ് പതലിൽ’ അപ്ലോഡ് ചെയ്യും, ഈ രേഖകൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും.