ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ചെയർമാൻ നായിഫ് അൽ അബ്രി ഇക്കാര്യം വ്യക്തമാക്കിയത്. 2028-29 വർഷത്തോടെ പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040ഓടെ 17 ദശലക്ഷത്തിൽ നിന്ന് 50 ദശലക്ഷമായി വർധിക്കും. 2028ൽ രണ്ടാം പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിർമാണം അവസാന ഘട്ടത്തിലാണ്. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്കത്ത് വിമാനത്താവളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനൽ യാഥാർഥ്യമായി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുൽത്താനേറ്റ് യാഥാർത്ഥ്യമാക്കിയാതായി അദ്ദേഹം കൂട്ടിച്ചേർത്തു.