ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിനായി ഈ വർഷം 18 ആശുപത്രികളും മെഡിക്കൽ സെൻററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. അതേസമയം ഔദ്യോഗിക ഹജ്ജ് മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.‘എക്സ്’ഔദ്യോഗിക അക്കൗണ്ടിലൂടെ പൊതുസുരക്ഷ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.