സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 പേർ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായത്. സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഏപ്രിലിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളാണ് അതോറിറ്റിക്ക് കീഴിലെ സംഘം അന്വേഷിച്ചത്. ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ 268 പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ 66 പൗരന്മാരെയും താമസക്കാരെയും ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് അറസ്റ്റ് ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ജുഡീഷ്യറിക്ക് റഫർചെയ്യാനുള്ള നടപടികൾ നടന്നു വരികയാണെന്നും അതോറിറ്റി സൂചിപ്പിച്ചു.