അബുദാബിയിൽ റോഡിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി അബുദാബി പൊലീസ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമുണ്ടായ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പൊലീസ് ഇക്കാര്യം പങ്കുവെച്ചത്. വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുക, സമൂഹമാധ്യമ പേജുകളിൽ ശ്രദ്ധിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, എൻജിൻ, ടയർ, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കണം. പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ളവരാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ കൂടുതൽ ഉപയോഗിക്കുന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത്തരക്കാർ വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക പതിവാണ്. നിയമലംഘകരെ പിടികൂടാൻ തലസ്ഥാന നഗരിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.