ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ പാസ്സ്‌പോർട്ട് നഷ്‌ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിയ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയ്ക്ക് സ്വമനസുകളുടെ സഹായം. ജിദ്ദയിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനിരിക്കെ എയർ ബ്രിഡ്ജിൽ വെച്ച് കയ്യിലുള്ള ബാഗ് വാങ്ങി ഉദ്യോഗസ്ഥർ ലെഗേജിലിട്ടതിൽ പിന്നെയാണ് ബാഗ് കാണാതായത്. ബോഡിങ് പാസ്സും മരുന്നും പാസ്സ്പോർട്ടും അടങ്ങിയ ബാഗ് ലെഗേജിൽ ഇട്ടെങ്കിലും റിയാദിൽ ബാഗ് എത്തിയില്ല. പാസ്പ്പോർട്ടും ബാഗും കണ്ടെത്താൻ തിരച്ചിലെല്ലാം നടത്തിയെങ്കിലും ബാഗ് കണ്ടുകിട്ടിയില്ല. രേഖകൾ ഇല്ലാതെ യാത്ര സാധ്യമാകാത്തതിനാൽ ബോഡിങ് പാസ് ഉണ്ടായിരുന്ന വിമാനം സഹയാത്രികരുമായി പറക്കുകയും ചെയ്തു. തുടർന്ന് റഹ്മത്തുന്നീസ നാട്ടിലെ ട്രാവൽ ഏജൻസിയെ വിളിച്ചു വിവരം പറഞ്ഞു. ഏജൻസി ഉടമ അവരുടെ സുഹൃത്തും റിയാദിൽ പ്രവാസിയുമായ തമിഴ്നാട് സ്വദേശി ഫഹദിനെ വിളിച്ചു സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു. ഫഹദ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ച് ഇന്ത്യൻ എംബസിക്കും സൗദി വ്യാമയാന വകുപ്പിനും ടാഗ് ചെയ്തു. ടാഗ് ചെയ്‌തതിനെ തുടർന്ന് എംബസ്സി വിഷയത്തിൽ ഇടപെട്ടു. എംബസിയുടെ നിർദേശമനുസരിച് സൗദിയിലെ ജീവകാരുണ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എയർപോർട്ടിലെത്തി ഉഗ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം യാത്രക്കാരിയെ കണ്ടു. അവരെയും കൂട്ടി എയർപോർട്ടിലെ നഷ്‌ടപ്പെട്ട ലഗേജുകൾ സൂക്ഷിക്കുന്ന കൗണ്ടറിൽ പോയി നോക്കിയെങ്കിലും ബാഗ് ലഭിച്ചില്ല. പാസ്സ്‌പോർട്ട് ലഭിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ശിഹാബ് അക്കാര്യം എംബസിയിൽ റിപ്പോർട്ട് ചെയ്തു. അതിവേഗം ഔട്ട് പാസ്സിനായുള്ള രേഖകൾ പൂർത്തിയാക്കി സമർപ്പിക്കാൻ എംബസി സെക്കന്റ് സെക്രട്ടറി സാരത കുമാർ ഷിഹാബിനോട് ആവശ്യപ്പെട്ടു. അപേക്ഷ സമർപ്പിച്ച അടുത്ത ദിവസം തന്നെ യാത്രക്കുള്ള താത്കാലിക പാസ്സ്‌പോർട്ട് നൽകി.