യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയത് റെക്കോർഡ് മഴ. വിമാന സർവീസുകൾ ഉടൻ തന്നെ പൂർവ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. ജനജീവിതം കഷ്ട്ടമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകി. ദുരിത ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും പൂർണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങൾ എല്ലാം ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ആശങ്കയിലാക്കി. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ നിർത്തിവെച്ച നടപടി എമിറേറ്റ്സ് എയർലൈൻസ് ഇന്ന് രാവിലെ 9 വരെ നീട്ടിയിരിക്കുകയാണ്. ദുബായ് എയർപോർട്ട് ടെർമിനൽ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തി. എയർപോർട്ടുകളിൽ കുടുങ്ങിയ യാത്രക്കാർ പലയിടത്തും തുടരുകയാണ്.