സൗദിയിൽ അനധികൃത ടാക്സി സേവനം നൽകിയതിന് 2100 ടാക്സി ഡ്രൈവർമാർ അറസ്റ്റിലായി. കൂടാതെ അനധികൃതമായി ടാക്സി സേവനം നടത്താൻ ഉപയോഗിച്ച 1200 വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ഒരു മാസത്തിനിടെ സൗദിയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 ശതമാനം പേരും, മദീന വിമാനത്താവളത്തിൽ നിന്ന് 15 ശതമാനം പേരും ദമ്മാം വിമാനത്താവളത്തിൽ നിന്നും 12 ശതമാനം പേരും, ത്വാഇഫ് വിമാനത്താവളത്തിൽ നിന്ന് അഞ്ച് ശതമാനം പേരും പിടിയിലായിട്ടുണ്ട്. പരിശോധന ആരംഭിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളിൽ 418 പേരും രണ്ടാമത്തെ എട്ട് ദിവസത്തിനുളളിൽ 645 പേരും പിടിയിലായിരുന്നു. കൂടാതെ 305 കാറുകൾ പിടിച്ചെടുക്കയും ചെയ്തിരുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘകരുടെ ചെലവിൽ കണ്ടുകെട്ടുമെന്നും 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ട്. അവ ഉപയോഗിക്കണമെന്നും അനധികൃത ടാക്‌സികളെ ആശ്രയിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.