ഷാർജയിലെ അൽ നഹ്ദി റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. ബെംഗളൂരു സ്വദേശിയായ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. ദുബൈ വേൾഡ് ട്രേഡ് സെൻററിന് കീഴിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിൾ സത്യദാസ്. സംഗീതജ്ഞരായ എ ആർ റഹ്മാൻ, ബ്രൂണോ മാർസ് എന്നിവരുടെ ഉൾപ്പെടെ സംഗീത പരിപാടികളിൽ സൗണ്ട് എഞ്ചിനീയറായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് മൈക്കിളിന്റെ സഹോദരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലായിരുന്നു മരിച്ച സംറീൻ ബാനുവിൻറെ വിവാഹം. വിവാഹശേഷം ശേഷം ദമ്പതികൾ അൽ നഹ്ദയിലെ കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നെന്ന് യുവതിയുടെ സുഹൃത്ത് പറഞ്ഞു. സംറീൻറെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിൽ ഖബറടക്കി.