പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റ് വേണ്ട അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിച്ച അടുത്ത പ്രവൃത്തി ദിവസം തന്നെ അപേക്ഷകൻ എംബസിയിൽ എത്തിച്ചേരണം. തുടർന്ന് ലഭിക്കുന്ന ടോക്കണുകളിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളിൽ ബി.എൽ.എസ് കേന്ദ്രങ്ങളിൽ നിന്നും ഔട്ട് പാസ് ലഭിക്കുമെന്നും എംബസി വ്യക്തമാക്കി. കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലാണ് നിലവിൽ ബി.എൽ.എസ് സെന്ററുകൾ ഉള്ളത്. മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിരിക്കുന്നതിനാൽ, ഈ ടോക്കൺ ഉടമകളെ മാത്രമേ ബി.എൽ.എസ് സെന്ററുകളിൽ നിലവിൽ സ്വീകരിക്കുകയുള്ളൂ. ഏപ്രിൽ എട്ടിന് ശേഷം സ്ലോട്ടുകൾ അനുസരിച്ച് പുതിയ അപേക്ഷകർക്ക് ടോക്കണുകൾ ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ ടൈപ്പിങ് സെന്ററുകളിൽ നിന്നും അപേക്ഷകൾ പൂരിപ്പിക്കുന്നവർ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കണം. പിഴ അടച്ച് താമസം നിയമവിധേയമാക്കാവാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നിലവിലെ സ്‌പോൺസറുടേയും, പുതിയ സ്‌പോൺസറുടേയും സിവിൽ ഐഡിയും ആവശ്യമായ മറ്റ് രേഖകളുമായി ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.