കുവൈത്തിൽ രണ്ട് വര്‍ഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡൻഷ്യൽ അപ്പാർട്ടുമെൻറുകളിലെ മോഷണങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ, പവർ ജനറേറ്ററുകൾ, ക്യാമ്പുകളിൽ നിന്നുള്ള വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ മോഷ്‌ടാവാണ് അറസ്റ്റിലായത്. ഹവല്ലിയിൽ വെച്ചാണ് കുറ്റവാളിയെ ഡിറ്റക്ടീവുകൾ പിടികൂടിയത്. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി ഇയാൾക്കെതിരെ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാൾ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്നും അധികൃതർക്ക് വ്യക്തമായി. ഹവല്ലി, സൽവ പ്രദേശങ്ങളിൽ മുമ്പ് രേഖപ്പെടുത്തിയ നിരവധി കുറ്റകൃത്യങ്ങൾ താനാണ് ചെയ്തതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഹവല്ലി ഗവർണറേറ്റിൽ വാഹന ടയറുകളും, ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടെയുള്ള മോഷണക്കേസുകൾ വർധിച്ചതിനെത്തുടർന്ന് മോഷ്ടാവിൻറെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. മുഖംമൂടി ധരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.