സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി എടുത്ത് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് വാഹനങ്ങൾ അതോറിറ്റി പിടികൂടിയത്. അനധികൃത ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ 5,000 റിയാൽ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഉൾപ്പെടെയുള്ള ശിഷാ നടപടിയുണ്ടാകുമെന്ന് പൊതുഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകിരുന്നു. യാത്രക്കാരുടെ സുഗമവും സുരക്ഷിതവും സുഖപ്രദവുമായ ഗതാഗതാനുഭവം പ്രദാനം കണക്കിലെടുത്തും, വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുമാണ്, വ്യാജ ടാക്സികൾക്കെതിരെ ഗതാഗത അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ചുള്ള സമീപകാല നടപടിയാണെന്ന് അതോറിറ്റി വ്യക്തമാക്കി.