കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാക്കപ്പൽ ,കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച വിജയകരം. സർവീസ് തുടങ്ങാൻ ആദ്യഘട്ടത്തിൽ തന്നെ മൂന്ന് കമ്പനികൾ താൽപര്യം അറിയിച്ചെന്ന് കേരള മാരിടൈം ബോർഡ് അധികൃതർ വ്യക്തമാക്കി. കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള നിരവധി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗൾഫിലേക്കുള്ള യാത്രാകപ്പലിന്റെ സാധ്യതകൾ തേടി സംഘടിപ്പിച്ച ചർച്ചയിൽ സിംഗപ്പൂർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു. സർക്കാരിൽ നിന്നും മാരിടൈം ബോർഡിൽ നിന്നും ലഭ്യമാക്കുന്ന സഹായങ്ങൾ കമ്പനികളെ അറിയിച്ചിട്ടുണ്ട് . ഇതുപ്രകാരം താൽപര്യമുള്ള കമ്പനികൾക്ക് ഏപ്രിൽ 22 വരെ താൽപര്യപത്രം സമർപ്പിക്കാം. ഗൾഫിൽനിന്ന് മൂന്നോ നാലോ ദിവസംകൊണ്ട് കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ, കൊച്ചി തുറമുഖങ്ങളിൽ എത്താവുന്നവിധം സർവീസ് ക്രമീകരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.