രാജ്യത്തെ എയർപ്പോർട്ടുകളിൽ നിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടു പോയാൽ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. അനധികൃത ടാക്സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്സി ലൈസൻസുള്ള കമ്പനികളിലൊന്നിന് കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽ നിന്ന് പ്രയോജനം നേടാനും അതോറിറ്റി നിർദ്ദേശിച്ചു. വ്യാജ ടാക്സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ് കമ്പനി എന്നിവയുമായി സഹകരിച്ച് ‘ലൈസൻസില്ലാത്ത വാഹനങ്ങളിൽ നീ യാത്രചെയ്യരുത്’ എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചു. ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ യാത്രക്കാർക്ക് സുരക്ഷിതത്വവും നല്ല അനുഭവവും ഉറപ്പുനൽകുമെന്ന് അതോറിറ്റി വ്യക്തമാക്കി. പണം ഡിജിറ്റൽ പേയ്‌മെൻറായി നൽകാം, സഞ്ചാര പാത നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ടാക്സി ലൈസൻസുള്ള കമ്പനികൾ നൽകുന്ന ഉറപ്പ്. ഇത് യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന് സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും പൊതുഗതാഗത അതോറിറ്റി കൂട്ടിച്ചേർത്തു.