ഷാർജയിൽ ഗർഭച്ഛിദ്രം നടത്തി കുട്ടിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ തള്ളിയ കേസിൽ യുവതി അറസ്റ്റിൽ. മുപ്പതുകാരിയായ ഇന്തോനേഷ്യൻ യുവതിയാണ് അറസ്റ്റിലായത്. എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. ഷാർജയിലെ അൽ മജാസ് ഏരിയയാണ് സംഭവം. യുവതിക്ക് നെഞ്ചുവേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായി അറിയിച്ച് നാഷണൽ ആംബുലൻസ് സർവീസിന് ലഭിച്ച ഫോൺ കോളാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം യുവതിയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇക്കാര്യം അൽ ബുഹൈറ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ഉപേക്ഷിച്ച ഭ്രൂണം ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. ഏഷ്യൻ രാജ്യക്കാരനായ കാമുകനുമായി ഒന്നിച്ചായിരുന്നു താമസിച്ചതെന്ന് യുവതി സമ്മതിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.