സൗദിയിൽ പണപ്പെരുപ്പം തുടർച്ചയായി ഉയരുന്നതിന്റെ കണക്കുകൾ പുറത്ത് വിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. വീട്ടുവാടകയും വൈദ്യുതി നിരക്കുമെല്ലാം പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് .ജനുവരിയിൽ 1.6 ശതമാനമായിരുന്ന പണപ്പെരുപ്പം 0.2 വർധിച്ച് ഫെബ്രുവരിയിൽ 1.8ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഓഗസ്റ്റിൽ ഇത് രണ്ട് ശതമാനമായിരുന്നു. രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ 8.5 ശതമാനം വർധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. കൂടാതെ ഭക്ഷണ പാനീയങ്ങളുടെ വിലയും 1.3 ശതമാനമായി ഉയർന്നു. കെട്ടിട വാടക ക്രമാതീതമായി ഉയരുന്നതാണ് ഫെബ്രുവരിയിലും പണപ്പെരുപ്പം ഉയരാൻ കാരണമായത്. ജനുവരി മാസത്തെ അപേക്ഷിച്ച് വാടകയിൽ മാത്രം പത്ത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ പച്ചക്കറികളുടെ വിലയിൽ 7.6 ശതമാനം വർധനയുണ്ടായത് ഭക്ഷണ പാനീയങ്ങളുടെ വിലയേയും ബാധിച്ചു. ഹോട്ടലുകളിൽ ഭക്ഷ്യ വിഭവങ്ങളുടെ വിലയിൽ 2.5 ശതമാനം വർധനവാണുണ്ടായത്. അതേസമയം യാത്രാ ചിലവ് 0.9 ശതമാനം കുറഞ്ഞുതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു.