റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിമ്പോഴുള്ള തിക്കും തിരക്കും കുറയ്ക്കുന്നതിനായി തീർഥാടകർക്ക് വേണ്ടി 210 വാതിലുകൾ തുറന്നു. പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. പ്രത്യേക കരുതൽ വേണ്ട വ്യക്തികളിൽ കൂടുതൽ ശ്രദ്ധ ഉണ്ടായിരിക്കും. മസ്ജിദുൽ ഹറമിലെ താഴത്തെ നിലയിൽ കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതൽ 93-ാം നമ്പർ വരെയുള്ള വാതിലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവേശന കവാടങ്ങളാണ് ഉംറ തീർഥാടകർക്കായി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ 88-ാം നമ്പർ വാതിലിലൂടെ തീർഥാടകർക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവുകയില്ല. കൂടാതെ, അവർക്ക് അജ്യാദ് സ്റ്റെയർ കേസ്, അജ്യാദ് പാലം, ഷുബൈക സ്റ്റെയർ കേസ് 65-66, കിങ് ഫഹദ് സ്റ്റെയർ വേ 91-92, സ്റ്റെയർ കേസ് 84, പുറത്തുകടക്കാൻ സൈഡ് ക്രോസിങിലെ 78, 79, 80 എന്നീ നമ്പറുകളുള്ള വാതിലുകൾ, 74-ാം നമ്പർ സ്റ്റെയർ കേസ്, 71, 73, 85, 88 എന്നീ നമ്പറുകളുള്ള സാധാരണ ഗോവണി പടികൾ, കിങ് ഫഹദ് സ്റ്റെയർ കേസ്, 75 മുതൽ 77 വരെയും 81 മുതൽ 83 വരെയുമുള്ള വാതിലുകൾ എന്നിവയും തീർഥാടകർക്ക് ഉപയോഗിക്കാമെന്ന് ഹറം ജനറൽ അതോറിറ്റി അറിയിച്ചു.