റമദാൻ ആരംഭിച്ചതോടെ വാഹനപകടങ്ങൾ മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായി റോഡ് സുരക്ഷാ അതോറിറ്റി. നോമ്പ് തുറക്കും പ്രഭാത നമസ്‌കാരത്തിനും തൊട്ടുമുമ്പുള്ള സയമങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഉറക്കമൊഴിച്ച് ദീർഘദൂരം വാഹനമോടിക്കുന്നതും മഴയുളള സാഹചര്യങ്ങളും അപകടങ്ങൾ വർധിക്കാൻ കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് റമദാൻ മാസത്തിൽ വാഹനപകടങ്ങൾ മൂലമുള്ള മരണങ്ങളിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. റമദാൻ ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും നോമ്പ് തുറക്ക് തൊട്ടു മുമ്പുളള അപകട മരണങ്ങൾ 27 ശതമാനമായും , പ്രഭാത പ്രാർത്ഥനക്ക് തൊട്ടുമുമ്പുള്ള അപകട മരണങ്ങൾ 10 ശതമാനമായും വർധിച്ചു. റമദാനിൽ മക്കയിലേക്കും മദീനയിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനമോടിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഇങ്ങിനെ എത്തുന്നവരുടെ എണ്ണം വീണ്ടും ഉയരും. ഇത് മൂലം റോഡുകളിൽ തിരക്ക് വർധിക്കുകയും ചെയ്യും. പകൽ സമയങ്ങളിൽ നോമ്പനുഷ്ടിക്കുകയും രാത്രിയിൽ ഉറക്കമൊഴിച്ച് ദീർഘദൂരം വാഹനമോടിക്കുകയും ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും കാറ്റു അനുഭവപ്പെടുന്നതും അപകട സാധ്യത വർധിപ്പിക്കാനിടയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും റോഡ് സുരക്ഷാ അതോറിറ്റി നിർദ്ദേശം നൽകി.