ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്. ദുബൈയിലെ അൽ ഫുർജാനിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ വില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുടെ ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭാര്യയും ഭർത്താവും പുറത്തുപോയതായിരുന്നു. വീട്ടിൽ വളർത്തുന്ന ആമയ്ക്ക് തീറ്റ കൊടുക്കാനായി തിങ്കളാഴ്ച എത്തിയ മകനാണ് മോഷണം നടന്ന വിവരം അറിയുകയും, തുടർന്ന് പൊലീസിൽ അറിയിക്കുകയും ചെയ്യ്തത് . സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി എട്ടിനും 9.15നും ഇടയിലാണ് മോഷണം നടന്നതെന്നാണ് മനസ്സിലായത്. മുൻഭാഗത്തെ വാതിൽ അകത്ത് നിന്ന് ചെയിൻ ലോക്ക് ചെയ്ത നിലയിലായിരുന്നു. പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിന് അകത്ത് കയറിയത്. രണ്ട് ലോക്കറുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ ഒരെണ്ണത്തിന് 50 കിലോ ഭാരമുണ്ട്. സ്വർണം, വെള്ളി ആഭരണങ്ങളും കുറച്ച് യൂറോയും വിലയേറിയ വാച്ചും നഷ്ടമായിട്ടുണ്ട്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനായി വിലപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചിരുന്ന ലോക്കറാണ് നഷ്ടപ്പെട്ടത്. ജന്മനാട്ടിലുള്ള വീടിൻറെയും കാറിൻറെയും താക്കോൽ സൂക്ഷിച്ചിരുന്നത് ഈ ലോക്കറിലാണ്. വാർഡ്രോബുകളും ബെഡ്ഷീറ്റുകളുമെല്ലാം വലിച്ചിട്ട നിലയിലാണ്. ദുബൈ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ദുബൈ പൊലീസ്.