യാത്രക്കാരന് മീസെൽസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ച് അധികൃതർ. അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തയാൾക്കാണ് മീസെൽസ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ വിവരം ഐറിഷ് അധികൃതർ അറിയിച്ചതായി ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിന് ഐറിഷ് അധികൃതരുമായി സഹകരിക്കുകയാണെനന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ഇത്തിഹാദ് എയർവേയ്സിൻറെ EY045 വിമാനത്തിൽ അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട വിമാനത്തിൽ യാത്ര ചെയ്ത വ്യക്തിക്ക് ആണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ബന്ധപ്പെട്ട ആരോഗ്യ അധികൃതരുടെ പ്രത്യേക മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും അടുത്ത സമ്പർക്കം പുലർത്തിയ എല്ലാവരെയും ബന്ധപ്പെട്ട അധികൃതർ കണ്ടെത്തുമെന്നും ഇത്തിഹാദ് എയർവെയ്സ് വക്താവിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതിൻറെ പശ്ചാത്തലത്തിൽ അയർലൻഡിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ വിമാനത്തിൽ യാത്ര ചെയ്തവർ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. വീടുകളിൽ പ്രത്യേക മുറികളിൽ കഴിയണമെന്നും ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ വ്യക്തമാക്കി. മൂക്കൊലിപ്പ്, കണ്ണിന് ചുവപ്പ് നിറം, കഴുത്തിന് ചുറ്റും റാഷസ്, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങൾ.