സൗദി സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാൻ തീരുമാനം. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരന്മാര്‍ക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു. മന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സ്വദേശിവത്കരണ പ്രഫഷനുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കുകയും സ്ഥാപനങ്ങൾ പിഴകൾ ഒഴിവാകുന്നതിന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദന്തൽ ജോലികളിൽ മൂന്നോ അതിലധികമോ ജോലിക്കാരുള്ള സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടും. സ്വദേശിവത്കരണ ശതമാനത്തിൽ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലിൽ കുറയാത്തതായിരിക്കുകയും വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.