അന്താരാഷ്ട്ര സബ് മറൈൻ കേബിളുകളിലൊന്ന് തകർന്നത് ഒമാന്റെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. വിവിധ ഗവർണറേറ്റുകളിലെ എല്ലാ വാർത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി കൂട്ടിച്ചേർത്തു. കേബിൾ തകർന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി, നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ലോകമെമ്പാടും കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്നുണ്ട്. ഇത് നിത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ്. ഇന്റർനെറ്റ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നുപോവുന്നത്. ഒരോ വർഷം ശരാശരി 150 കേബിൾ തകരാറുകളെങ്കിലും സംഭവിക്കാറുണ്ട്. ഇവയിൽ കൂടുതലും സംഭവിക്കുന്നത് മത്സ്യ ബന്ധനം കാരണവും കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ്. അതത് കമ്പനികളുമായി സഹകരിച്ച് കേബിൾ കേടുവരാനുള്ള കാരണം കണ്ടെത്തണമെന്നും കേടുപാടുകൾ തീർക്കണമെന്നും ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു