ഷാർജയിൽ റമദാനോട് അനുബന്ധിച്ച് പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നേടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും ഈ നിയമം ബാധകമാണ്. ഇതിനായി പ്രത്യേക അനുമതി നൽകുന്ന നടപടി ഷാർജ മുൻസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനുള്ള അനുമതിക്ക് 3000 ദിർഹം ഫീസ് ഈടാക്കും. വൈകുന്നേരം ഇഫ്താർ വിഭവങ്ങൾ വിൽക്കാനുള്ള അനുമതിക്ക് 500 ദിർഹം ഫീസ് നൽകണം. പകൽ സമയത്ത് ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾ പ്രത്യേകം മറച്ച സ്ഥലങ്ങളിലാണ് അവ കൈമാറേണ്ടത്. ഡൈനിങ് ഏരിയയിൽ ഭക്ഷണം വിളമ്പാൻ പാടില്ല. റെസ്റ്റോറന്റിന്റെ അടുക്കളയിൽ മാത്രമേ ഭക്ഷണം പാകം ചെയ്യാൻ പാടുള്ളു. ഇഫ്താറിന് വിഭവങ്ങൾ പ്രദർശിപ്പിക്കുന്നവർ ഗ്ലാസ് അലമാരയിൽ നിശ്ചിത താപനിലയിലാണ് അവ സൂക്ഷിക്കേണ്ടത്. പൊടിതട്ടാതെ അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞ് ഇരിക്കണം എന്നും നഗരസഭ നിർദേശിക്കുന്നു.