സൗദിയിൽ ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി 25ന് ശഅ്ബാൻ മധ്യത്തോടെ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ചൊവ്വാഴ്ച സല്‍മാൻ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിന്‍റേതാണ് തീരുമാനം. വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക് പെർമിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളർച്ചക്കും തൊഴില്‍ വിപണിയില്‍ അവയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയർന്നിട്ടുണ്ട്.