അബുദാബിയിൽ ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച ഹെൽത്ത് സെന്ററിന് എതിരെ കർശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് സെൻററിന് 10 ലക്ഷം ദിർഹമാണ് പിഴ ചുമത്തിയത്. രേഖകളിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ സെൻററിലെ ചില ഡോക്ടർമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെൽത്ത് സെൻററിൻറെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് ഹെൽത്ത് സെൻററുകൾ, നാല് പരിചരണ കേന്ദ്രങ്ങൾ, ഒരു ഡെൻറൽ ക്ലിനിക്, ഒക്യുപേഷനൽ മെഡിസിൻ സെൻറർ, ലബോറട്ടറി, മെഡിക്കൽ സെൻറർ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.