സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് യൂനിഫോമിന് അംഗീകാരം നൽകിയത്. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധമാണ്. തലയിൽ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കിൽ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കിൽ കറുത്ത പാൻറും ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകൾക്കുള്ള യൂണിഫോം ഒന്നുകിൽ പർദ്ദയും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കണം. പർദ്ദ ധരിക്കുന്നില്ലെങ്കിൽ കറുത്ത നീളമുള്ള പാൻറും കറുത്ത ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ പേരും എബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ബസ് ഗതാഗത മേഖലയിലെ അടിസ്ഥാന ആവശ്യകതയെന്ന നിലയിലാണ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചത്.