2030 ഓടെ ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന് ആയിരം സ്റ്റേഷനുകൾ സ്ഥാപിക്കാന്‍ ഒരുങ്ങി സൗദി. സൗദി പൊതുനിക്ഷേപ ഫണ്ടിെൻറയും സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തിലാണ് ഇത്രയും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. 1000 സ്റ്റേഷനുകളിലായി 5000 ഫാസ്റ്റ് ചാർജറുകൾ സജ്ജീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.ഇ.ഒ മുഹമ്മദ് ഖസാസ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്കുള്ള പ്രധാന ആശങ്ക ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഇത് പരിഹരിക്കാനാണ് പദ്ധതി. റിയാദ് ഉൾപ്പെടെയുള്ള മധ്യപ്രവിശ്യയിലും കിഴക്കൻ, പടിഞ്ഞാറൻ പ്രവിശ്യകളിലും വ്യാപകമായി ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. നിശ്ചിത ദൂരപരിധിക്കുള്ളിൽ സ്റ്റേഷനുകളുണ്ടാവുന്ന സ്ഥിതിയുണ്ടാവുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ ആളുകൾക്ക് ധൈര്യമുണ്ടാവും. നിരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ നിറയും. അത്തരമൊരു ഗതാഗത സംസ്കാരത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാവും ഈ പദ്ധതിയെന്നും ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.ഇ.ഒ വ്യക്തമാക്കി.