കുവൈത്തിൽ പുതുവർഷത്തിലെ ആദ്യ അഞ്ച് ദിവസത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ 1000ലേറെ പ്രവാസികൾ അറസ്റ്റിലായി. വിവിധ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായത്. പിടികൂടിയ പ്രവാസികളിൽ ഭൂരിഭാഗം പേരെയും നിയമാനുസൃതമായി നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിൻറെ നിർദ്ദേശപ്രകാരമാണ് രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ നാടുകടത്തുന്നതിനായുള്ള സുരക്ഷാ ക്യാമ്പയിൻ നടത്തുന്നത്. നിയമാനുസൃത തൊഴിൽ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻറെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പയിനുകൾ നടത്തുന്നതെന്നും ഇവ അനിവാര്യമാണെന്നും ശൈഖ് തലാൽ അൽ ഖാലിദ് വ്യക്തമാക്കി. പ്രാദേശിക നിയമലംഘനത്തിന് കഴിഞ്ഞ വർഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയിട്ടുള്ളത്. ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 31, 42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതിൽ 17,701 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 42,265 അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലും 627 എണ്ണം ജുഡീഷ്യൽ നാടുകടത്തലുമാണ്.