സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിലായി. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റിയായ നസഹ ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനിടെ നടത്തിയ നിരീക്ഷണത്തിലാണ് 341 പേരെ ചോദ്യം ചെയ്തതും അറസ്റ്റ് നടത്തിയതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി.









