സാമ്പത്തിക ഇടപാടിൽ പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം തടവുകാരെ വിട്ടയ്ക്കാൻ ഒരുങ്ങി ദുബായ് പരമോന്നത കോടതി. അതിപ്രധാന നിയമ ഭേദഗതി ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതിയാണ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളും ഇന്ത്യക്കാരുമുണ്ട്. ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം. കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ ആൾ തെളിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധിക്കു. ചെറിയ കടങ്ങൾ വാങ്ങി തടവിലായ ഒട്ടേറെ പേർക്ക് ഇത് ഗുണകരമാകും. നേരത്തെ സിവിൽ കേസിലെ കടക്കാരൻ കാശ് കൊടുക്കാതിരുന്നാൽ പരമാവധി 36 മാസം ജയിൽ ശിക്ഷ നൽകിയിരുന്നു. ഈ നിയമം സാങ്കേതികമായി വ്യക്തിഗത വായ്പകൾക്കും ബിസിനസ് വായ്പ്പകൾക്കും, ക്രെഡിറ്റ് കാർഡ് കുടിശ്ശിക മുതലായവയ്ക്കും ബാധകമാകും.