കുവൈത്തിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് അവസാനിച്ചത്. ഇക്കാലയളവിൽ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മാൻപവർ അതോറിറ്റി നടത്തിയ പരിശോധനകളിൽ 362 സൈറ്റുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായും കണ്ടെത്തി. തൊഴിൽ സമയം കുറയ്ക്കാതെയും നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് ഉച്ചജോലി വിലക്ക് നടപ്പാക്കിയത്.