തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിച്ചു തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. മന്ത്രാലയത്തിൽ നിന്നുളള ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന സർവീസ് സ്ഥാപനങ്ങൾക്ക് 5 ലക്ഷം റിയാലും കുറ്റം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും ഈടാക്കും. വിദേശികളാണെങ്കിൽ നാട് കടത്തുകയും ചെയ്യും. രാജ്യത്തിനകത്തും പുറത്തും നിന്ന് വരുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.