ദോഹ: ഖത്തറിൽ സ്പോൺസർന്മാരിൽ നിന്നും ഒളിച്ചോടിയ 22 പ്രവാസി വനിതകൾ അറസ്റ്റിലായി. ഗാര്‍ഹിക തൊഴിലാളികളായി ഖത്തറില്‍ ജോലി ചെയ്തിരുന്ന ഏഷ്യക്കാരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഫോളോ-അപ് ഡിപ്പാര്‍ട്ട്മെന്റാണ് ഇവരെ പിടികൂടിയത്. ഖത്തറിലെ നിയമപ്രകാരം സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളെക്കൊണ്ട് മറ്റൊരിടത്ത് ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തില്‍ ഒരു സ്ഥലത്ത് നിന്ന് ഒളിച്ചോടിയവര്‍ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നതിന്റെ അപകട സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനകള്‍. ഇത്തരക്കാരെ പിടികൂടുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും അവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങളുടെ ലംഘനം ഇല്ലാതാക്കാനും വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.