കുവൈറ്റ് സിറ്റി: കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 150 പ്രവാസികളെ അടുത്ത മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സഹകരണ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൂപ്പര്‍വൈസര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ തസ്‍തികകളിലെ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ നേതൃത്വത്തിലാണ് നടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് പ്രാദേശിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സഹകരണ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്നും സൂപ്പര്‍വൈസറി തസ്‍തികകള്‍ക്ക് ശേഷം മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.