മനാമ: ബഹ്റൈനിൽ അനധികൃതമായി താമസിക്കുന്നവരെയും ജോലിചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി അധികൃതർ. പ്രവാസികൾ വിസ നിയമവിധേയമാക്കാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. പരിശോധനയിൽ തൊഴിലാളികൾ നിയമം ലംഘിച്ചാണ് രാജ്യത്ത് താമസിക്കുന്നതെന്ന് തെളിഞ്ഞാൽ തൊഴിലുടമക്ക് 1000 ദീനാറും അനധിക്യത തൊഴിലാളിക്ക് 100 ദിനാറും പിഴ ചുമത്തും. പിഴക്കു പുറമെ തൊഴിലാളി നാടുകടത്തലടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. തൊഴിൽ വിപണിയിലെ അനധികൃത പ്രവണതകൾ നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ നടപടികൾ പരിഹരിക്കുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തിവരുകയാണെന്നും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുകയാണ് ലക്ഷ്യമെന്നും എൽ.എം.ആർ.എ അറിയിച്ചു