ഗൾഫ്: യു.എ.ഇയിലും സൗദി അറേബ്യയിലും ഇലക്‌ട്രിക് കാറുകൾക്ക് ആവശ്യക്കാരേറിവരുന്നതായി വിവിധ കാർ കമ്പനികൾ നടത്തിയ സർവേ റിപ്പോർട്ട്. മെച്ചപ്പെട്ട സാങ്കേതികവിദ്യയും ചാർജിങ് പോയന്റുകൾ കൂടുതലുള്ളതുമെല്ലാം ഇതിനുകാരണമായതായി റിപ്പോർട്ടിൽ പറയുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള രാജ്യങ്ങളുടെ നടപടികൾക്ക് ഇതൊരു ശുഭസൂചനയായാണ് വിലയിരുത്തുന്നത്. യു.എ.ഇ യിലെ 500 പേർക്കിടയിലും സൗദിയിലെ1000 ആളുകൾക്കിടയിലുമാണ് കാർ കമ്പനികൾ സർവേ നടത്തിയത്. കഴിഞ്ഞവർഷം അവസാനത്തോടെ ദുബായിൽ 620 ഇലക്ട്രിക് ചാർജിങ് പോയന്റുകളാണ് ഉണ്ടായിരുന്നത്. 2025-ആവുമ്പോഴേക്കും ദുബായിൽ 1000 പബ്ലിക് സ്റ്റേഷനുകളാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്. റിയാദിൽ 2030-ഓടെ എല്ലാവാഹനങ്ങളും 30 ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റുമെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.