ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലുള്ളവർ ഇ-വിസക്ക് അപേക്ഷ നല്കുന്നതിനോടൊപ്പം 10 സ്റ്റെർലിങ് പൗണ്ട് ഫീസായി അടക്കുകയും ചെയ്യണം. കുറഞ്ഞ ചിലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ലക്‌ഷ്യം. ജി.സി.സി രാജ്യങ്ങളിലുള്ളവർക്ക് കൂടാതെ ജോർഡൻ പൗരന്മാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ബ്രിട്ടൺ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ് നൽകുന്നതെന്നും അതിനാലാണ് പുതിയ ഇ-വിസ സമ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും ബ്രിട്ടൺ പ്രവാസി കാര്യ മന്ത്രി റോബർട്ട് ജെനറിക് വ്യക്തമാക്കി. മൾട്ടിപ്പ്ൾ എൻട്രിയുള്ള രണ്ട് വർഷത്തെ സന്ദർശക വിസയാണ് 10 പൗണ്ടിന് അനുവദിക്കുന്നത്. മറ്റ് അന്താരാഷ്ട്ര വിസകളെ അപേക്ഷിച്ച് ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരുടെ വ്യക്തിഗത വിവരങ്ങളും ബയോ മെട്രിക് വിവരങ്ങളും ഡിജിറ്റൽ ഫോട്ടോയും നൽകിയാൽ മതിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.