ദോഹ: ഖത്തറിലെ 52 ശതമാനം ജോലികളും ഓട്ടമേഷൻ ചെയ്യാൻ കഴിയുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട്. ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 46 ശതമാനം ജോലികളും ആർട്ടിഫിഷൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വരും വർഷങ്ങളിൽ ഓട്ടമേഷന്‍ വിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിവേഗം വളരുന്ന ഏറ്റവുമധികം ഡിമാൻഡ് കൂടിയ ജോലികളിൽ ടെക്നോളജിയുമായി ബന്ധപ്പെട്ടതാണ് ഭൂരിഭാഗവും. 2030 നകം പുതിയ സാങ്കേതിക വിദ്യകൾ 100 കോടി തൊഴിലവസരങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും സാമ്പത്തിക ഫോറത്തിന്റെ തൊഴിൽ മേഖലയുടെ ഭാവി 2023 എന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഡിജിറ്റൽവൽക്കരണവും യന്ത്രവൽക്കരണവും കൊണ്ട് 2027നകം കാഷ്യർ, ടിക്കറ്റ് ക്ലർക്ക്, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങിയ ജോലികൾക്ക് ഡിമാൻഡ് കുറയും. അതിവേഗം വളരുന്ന തൊഴിലുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ വിദഗ്ധർക്കാണ് ഡിമാൻഡ് കൂടുകയെന്നും റിപ്പോർട്ടിൽ പറയുന്നു.