ആയിരത്തിലേറെ ആളുകൾ മരിച്ച പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ രാജ്യാന്തര സഹായത്തിനു വേണ്ടി അഭ്യർഥിച്ചു. കാലാവസ്ഥാ മാറ്റമാണ് മുൻപുണ്ടാവാത്ത മഴയും വെള്ളപ്പക്കവും കൊണ്ടു വന്നതെന്നു മന്ത്രി ഷെറി റഹ്‌മാൻ പറഞ്ഞു.
ഓഗസ്റ്റിൽ ഇതു വരെ 166 മില്ലിമീറ്റർ മഴയാണ് പാക്കിസ്ഥാനിൽ പെയ്തതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ശരാശരിയിൽ 241% കൂടുതൽ. രാജ്യത്തിൻറെ തെക്കൻ ഭാഗങ്ങളിൽ 784% കൂടുതൽ പെയ്തു. “ഏതാണ്ട് 30 മില്യൺ ആളുകൾ വീടും ഭക്ഷണവുമില്ലാതെ അഭയാർഥികളായി.” മരിച്ചവരിൽ 348 കുട്ടികളും 207 സ്ത്രീകളും ഉൾപ്പെടുന്നു. സിന്ധ് പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളാണ് ഏറ്റവുമധികം ദുരിതം ഏറ്റു വാങ്ങിയത്. അവിടെ 347 പേർ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.
രാജ്യത്തൊട്ടാകെ 3,451 കിലോമീറ്റർ റോഡുകളും 149 പാലങ്ങളും 170 കടകളും പ്രളയത്തിൽ ഒഴുകിപ്പോയി. ഏഴുലക്ഷത്തിലധികം കന്നുകാലികൾ ചത്തൊടുങ്ങി. ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴ തുടരും എന്നാണ് പ്രവചനം. റെയിൽ-റോഡ് ഗതാഗതം കാര്യമായി മുടങ്ങി. റെയിൽവേ ട്രക്കുകൾ പലേടത്തും ഒഴുകിപ്പോയി. പാക്കിസ്ഥാന്റെ മറ്റു ഭാഗങ്ങളിൽ നിന്നു ഒറ്റപ്പെട്ട നിലയിലാണ് ബലൂചിസ്ഥാൻ. വടക്കു പടിഞ്ഞാറു കെ പി പ്രവിശ്യയിൽ നദികൾ കരകവിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു.