കൊവാക്സിനും സ്‍പുട്നികും ഉള്‍പ്പെടെ നാല് കോവിഡ് വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്‍കി. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്‌സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക്, ചൈനയുടെ സിനോഫാം, സിനോവാക്, എന്നീ വാക്‌സിനുകൾക്കാണ് സൗദി പുതിയതായി അംഗീകാരം നൽകിയത്. ഇതോടെ സൗദി അംഗീകാരം ലഭിച്ചത് ആകെ എട്ട് ഡോസ് വാക്‌സിനുകൾക്കാണ്.
സൗദി അറേബ്യ അംഗീകരിച്ച ഏതെങ്കിലും ഒരു വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് സൗദിയിൽ പ്രവേശിക്കാൻ അനുമതി ഉള്ളത്. സൗദിയിലെത്തുന്നവർ 48 മണിക്കൂറിന് ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. സൗദി മന്ത്രാലയം പരിഷ്കരിച്ച മാനദണ്ഡങ്ങൾ സൗദിയിലേക്ക് വരുന്ന എല്ലാവർക്കും ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.