മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പുതിയ വ്യക്തിനിയമവുമായി അബുദാബി. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച ഉത്തരവിട്ടത്. ഇസ്‍ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 വകുപ്പുകളാണ് പുതിയ വ്യക്തി നിയമത്തിലുള്ളത്. മുസ്ലിങ്ങളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഇംഗീഷിലും അറബിയിലും ഈ കോടതിയില്‍ നടപടിക്രമങ്ങള്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിയമത്തിലെ ആദ്യ അധ്യായം, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം വിദേശികളായ സ്‍ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം എന്നിവ സംബന്ധിച്ചുള്ളതാണ്. നിയമത്തിന്റെ രണ്ടാം ഭാഗം, മുസ്‍ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങൾ, വിവാഹമോചനത്തിനു ശേഷമുള്ള സ്‍ത്രീയുടെയും പുരുഷന്റെയും അവകാശങ്ങൾ എന്നിവയെ സംബന്ധിച്ചുള്ളതാണ്.
വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളത് മൂന്നാം അദ്ധ്യായത്തിലും അനന്തരാവകാശത്തെക്കുറിച്ചുള്ളത് നാലാം അദ്ധ്യായത്തിലും വിവരിച്ചിരിക്കുന്നു.