അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സൗദി ആഭ്യന്തര മന്ത്രിയുടേതാണ് ഉത്തരവ്. 21 ദിവസത്തിനു ശേഷം പരിശോധനകൾ നിർത്തണമെന്നും അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനസമയം മന്ത്രാലയം നീട്ടുമെന്നും അറിയിച്ചു. പരിശോധന ഒട്ടും നീണ്ടുപോകാതെ നിശ്ചിത സമയത്തിനുള്ളിൽ കാര്യക്ഷമമായ പരിശോധന ഉറപ്പ് നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം, പൊതു സുരക്ഷ, അടിയന്തിരാവസ്ഥ ഘട്ടങ്ങളിൽ ഈ നിയമം ബാധകമല്ല. തീപിടുത്തം, പേമാരി, മഞ്ഞ് വീഴ്ച, മണ്ണിടിച്ചിലുകൾ തുടങ്ങിയ സാഹചര്യങ്ങളിലടക്കം അഗ്നിശമന രക്ഷാദൗത്യ വിഭാഗം പാലിക്കേണ്ട ചട്ടങ്ങളാണ് പരിഷ്കരിച്ചത്. അടുത്ത മൂന്ന് മാസത്തിനകം ഉത്തരവ് പ്രാബല്യത്തിലാകും.