വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന അബുദാബി ഡയലോഗ് സമ്മേളനത്തിനിടെയാണ് സൗദി മന്ത്രി അഹമ്മദ് അൽ റാജിയുമായി കേന്ദ്രമന്ത്രി ചർച്ച നടത്തിയത്.
തൊഴിൽ നൈപുണ്യവികസനത്തിനും പരിശീലനത്തിനും നടപടികൾ സ്വീകരിക്കുമെന്നും അതുവഴി ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവുമധികം പ്രവാസികളെ അയയ്ക്കുന്ന ഇന്ത്യയുൾപ്പെടെ ഏഷ്യയിലെ 12 രാജ്യങ്ങളിലെയും മന്ത്രിമാരാണ് അബുദാബി ഡയലോഗിൽ പങ്കെടുക്കുന്നത്.
വിഷൻ 2030ന്റെ ഭാഗമായി സൗദിയിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായുള്ള നയങ്ങൾക്ക് അന്തിമ രൂപം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.