ബഹ്‌റൈൻ; 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി കമാല്‍ ബിന്‍ അഹ്‌മദ് മുഹമ്മദ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രണ്ട് പാതകളിലായി 20 സ്റ്റേഷനുകളും രണ്ട് ഇന്റര്‍ചേഞ്ചുകളും സഹിതം 28 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി നടപ്പാക്കുക. പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
രണ്ട് ഘട്ടങ്ങളിലായി നവംബറില്‍ ആരംഭിക്കുന്ന ആഗോള ടെന്‍ഡറിലൂടെ നിര്‍മാണ കമ്പനിയെ നിശ്ചയിക്കുമെന്നും മെട്രോ ഇടനാഴിക്കും അനുബന്ധ ഡിപ്പോകള്‍ക്കും ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. അത്യന്താധുനിക സൗകര്യങ്ങളോടെ അതിവേഗ ഗതാഗത സൗകര്യമൊരുക്കുന്ന മെട്രോ പദ്ധതി രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക നാഴികക്കല്ലാണെന്നും പദ്ധതിയിലൂടെ ബഹ്റൈനിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നുമാണ് അധിക്യതരുടെ അഭിപ്രായം.