കുവൈറ്റിൽ വനിതകൾക്ക് സൈനിക മേഖലയിൽ അവസരം നൽകാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 200 കുവൈറ്റ് വനിതകൾ സൈന്യത്തിൻറെ ഭാഗമാകാൻ തയ്യാറായി നിൽക്കുകയാണെന്നും കൂടുതൽ പേരെ വൈകാതെ സേനയിലെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആർമി ഓഫീസർ, നോൺ കമീഷൻഡ് ഓഫിസർ തസ്തികകളിൽ സ്ത്രീകൾക്ക് നിയമനം നൽകുന്നത് സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ഉത്തരവിറക്കിയിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
200 വനിതാസെനികരിൽ 150 പേർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകി അമീരി ഗാർഡിന്‍റെ ഭാഗമായി പ്രവർത്തിപ്പിക്കും. ബാക്കിയുള്ള 50 പേർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകി സായുധ സേനയിലെ മെഡിക്കൽ സർവീസ് സെക്ടറിൽ പ്രവർത്തിപ്പിക്കും. സൈനിക സേവനത്തിന് താൽപര്യമുള്ള കുവൈറ്റ് സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ ഇപ്പോഴും അവസരമുണ്ട് . സെക്യൂരി, മെഡിക്കൽ കമ്മിറ്റികൾ ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സേനാംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.