ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങൾക്കും ഇതു ബാധകമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുന്നുണ്ട്. മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്ച രാത്രിയോടെ മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.
പ്രദേശത്ത് വൻ നാശനഷ്ടങ്ങളുണ്ടായി. നിരവധി ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കേണ്ടിവന്നു. നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല മേഖലകളും ഒറ്റപ്പെട്ട അവസ്ഥയാണിപ്പോൾ. അടച്ചിട്ട റോഡുകൾ തുറന്നിട്ടില്ല. സുവൈഖിലടക്കം വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. 143 ഇടങ്ങളിലാണ് സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഒരുക്കിയത്. 53 കേന്ദ്രങ്ങളിലായി 3019 പേരാണ് ഷെല്‍ട്ടറുകളിൽ സുരക്ഷിതരായിരിക്കുന്നത്.