സൗദി അറേബ്യ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്താൻ അനുവാദം നല്‍കുന്ന പുതിയ യാചനാ വിരുദ്ധ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കാനാണ് തീരുമാനം.
യാചനയെ പ്രോത്സാഹിപ്പിക്കുകയും, ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുകയും ചെയ്യുന്നവർക്ക് ആറ് മാസം വരെ ജയിലും അന്‍പതിനായിരം റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്.
കുറ്റവാളികൾ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടും. പിടിക്കപ്പെട്ടവര്‍ സ്വദേശികളായ വനിതകളുടെ ഭര്‍ത്താവോ കുട്ടികളോ ആണെങ്കില്‍ നാട് കടത്തലിൽ നിന്ന് ഒഴിവാക്കും. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതിൽ എൺപത് ശതമാനവും സ്ത്രീകളാണെന്നാണ് കണക്കുകൾ പറയുന്നത്.