തടവുശിക്ഷ മൂന്നുവര്‍ഷത്തില്‍ കുറവ് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാൻ പദ്ധതിയൊരുക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിച്ച് വീടുകളിൽ തടവിൽ കഴിയേണ്ടവരെ മുഴുവന്‍ സമയം നിരീക്ഷിക്കും. ട്രാക്കിങ് ബ്രേസ്ലെറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ ശ്രമിച്ചാൽ വേറെ കേസ് ചുമത്തി വീണ്ടും ജയിലിലേക്ക് മാറ്റും.
തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിന് മാനുഷിക പരിഗണന നൽകിയാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി വീട്ടുകാരുടെ അനുമതിയോടൊപ്പം തടവുകാര്‍ ജയില്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
വീട്ടിൽ തടവിൽ കഴിയേണ്ടവർക്കുള്ള നിർദേശങ്ങൾ;
- തടവുകാരന്‍ താമസസ്ഥലത്തിന്റെ പരിധി വിട്ട് പുറത്ത് കടക്കരുത്.
- മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്.
- താമസസ്ഥലത്തും അതിന് പരിസരത്തും ട്രാക്കിങ് ബ്രേസ്ലെറ്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന ജാമറുകള്‍ ഉണ്ടാകാന്‍ പാടില്ല.
- ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിളിച്ച് അനുമതി തേടണം.
- ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനാകും.